Tuesday 18 June 2013

NGIL കമ്പനി വെള്ളം കൊള്ളയടിക്കുന്നത് നിറുത്തിവെയ്പ്പിക്കുക പുഴയിലേക്ക് രാസമാലിന്യം പുറന്തള്ളുന്ന പൈപ്പ് നീക്കം ചെയ്യുക

       
ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാട് കൊടും വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ വരള്‍ച്ചയും ജലത്തിന്റെ ദൌര്‍ലഭ്യവും വര്‍ദ്ധിച്ചുവരുമെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. കാലാവസ്ഥയില്‍ വന്നു ചേര്‍ന്ന മാറ്റവും കഠിനമായ വരള്‍ച്ചയും മൂലം ഭൂഗര്‍ഭ ജലത്തിന്റെ വിതാനം ഭയാനകമാം വിധം താഴ്ന്നുകൊണ്ടിരിക്കുകയും അതനുസരിച്ച് ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയും ചെയ്യുന്നു.ചാലക്കുടിപ്പുഴയിലേക്ക് ശുദ്ധജലം ഒഴുകിച്ചേരുന്നതിന്റെ അളവും ഇതിനനുസരിച്ച് കുറഞ്ഞുവരുന്നതിനാല്‍ പുഴയില്‍ മാലിന്യത്തിന്റെ അളവ് ഭയാനകമാം വിധത്തില്‍ കൂടിവരുന്നു.

      കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ എന്ന കമ്പനി ചാലക്കുടിപ്പുഴയിലേക്ക് ദിനം പ്രതി 80 ടണ്ണിലേറെ രാസമാലിന്യം പുറന്തള്ളുന്നതിനാല്‍ പുഴയില്‍ മാലിന്യത്തിന്റെ അനുപാതം അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചുവരുന്നു.ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന നിരവധി കുടിവെള്ള പദ്ധതികളിലൂടെ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ വിഷമാലിന്യം കലര്‍ന്ന ഈ വെള്ളം കുടിക്കേണ്ടി വരുന്നതിനാല്‍, പൊടുന്നനെ ഒരു ദുരന്തമുണ്ടായി വന്‍ ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്.

       ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിനു 20 രൂപ വരെ വിലയുള്ള ഇക്കാലത്ത് ജനങ്ങള്‍ക്ക് നിത്യോപയോഗത്തിനുള്ള വെള്ളം പണം നല്‍കി വങ്ങേണ്ടി വരുന്നു.വേനല്‍ കടുക്കുന്നതോടെ വെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിന് ശേഷം ഒന്നോ രണ്ടോ കുടം മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.കേരളത്തില്‍ പലയിടത്തും ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിനു വന്‍ പ്രതിഫലം നല്‍കി വങ്ങേണ്ടി വരുന്ന വിധത്തില്‍ രൂക്ഷമാണ് ശുദ്ധജലക്ഷാമം.എന്നാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ശുദ്ധജലം കോടിക്കണക്കിനു ലിറ്റര്‍ മുഴുവനും കൊള്ളയടിക്കുവാനും പുഴയെ മലിനീകരിക്കുവാനും കാതിക്കുടത്തു പ്രവര്‍ത്തിക്കുന്ന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്‌ എന്ന കമ്പനിയെ അനുവദിച്ചിട്ടു വെള്ളത്തിനായി മറ്റുള്ളിടത്തു അലയേണ്ടി വരികയും വെള്ളം ശുദ്ധീകരിചെടുക്കുവാനും വിതരണം ചെയ്യാനുമായി കോടിക്കണക്കിനു രൂപ അധികമായി ചിലവഴിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ്, ചുരുക്കം ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരും, ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും കൂടി സര്‍ക്കാരിന് വരുത്തിതീര്‍ത്തിരിക്കുന്നത്.

കിലോമീറ്ററുകളോളം ദൂരെ നിന്ന് ചാലക്കുടി പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം അതീവ ശക്തിയുള്ള 60HPയുടെ രണ്ടു മോട്ടര്‍ ഉപയോഗിച്ചു ശക്തിയായി വലിച്ചെടുക്കുകയാണ് കമ്പനി ചെയ്യുന്നത്.സാധാരണ കൃഷി ആവശ്യത്തിനും ഗാര്‍ഹിക ഉപയോഗതിനുമെല്ലാം 1HP മോട്ടോര്‍ ധാരാളം മതിയെന്നിരിക്കെ, അതിന്റെ അറുപതു ഇരട്ടി ശക്തിയുള്ള 60HPയുടെ 2 മോട്ടോറുകള്‍ ഉപയോഗിച്ച് അങ്ങ് കിഴക്ക് അതിരപ്പിള്ളി മുതലുള്ള വെള്ളം ഞൊടിയിട കൊണ്ട് ശക്തിയായി വലിച്ചെടുക്കാന്‍ ഇതിനാല്‍ കമ്പനിക്ക് കഴിയുന്നു. കമ്പനി നല്‍കുന്ന കണക്കു പ്രകാരം ദിനം പ്രതി 62 ലക്ഷം ലിറ്റര്‍ ജലം NGIL കമ്പനി ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. കണക്കില്ലാതെയും അനധികൃതമായും ഭീമമായ തോതില്‍ കമ്പനിയില്‍ ഉത്പാദനം നടത്തിയിരിക്കുന്നതിനാല്‍ പ്രതിദിനം രണ്ടു കോടി ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.നീണ്ട ക്യൂവില്‍ ദീര്‍ഘ നേരം കാത്തുനിന്നതിനു ശേഷം, ടാങ്കര്‍ ലോറികളില്‍ എത്തിച്ചേരുന്ന വെള്ളം, ഒന്നോ രണ്ടോ കുടം മാത്രം ലഭിക്കുന്ന ജനത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥയില്‍ പ്രിതിദിനം കമ്പനി ചൂഷണം ചെയ്യുന്ന രണ്ടു കോടി ലിറ്റര്‍ വെള്ളംകൊണ്ട് ചുരുങ്ങിയത് പത്തു ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും വെള്ളം വിതരണം ചെയ്യുവാന്‍ കഴിയുന്നതാണ്.ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട വെള്ളം സര്‍ക്കാരിന് യാതൊരു പ്രതിഫലവും നല്‍കാതെ യഥേഷ്ടം ഊറ്റിയെടുക്കുവാന്‍ കമ്പനിയെ അനുവദിച്ചിരിക്കുന്നത് ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ്.

     ഒരു ലിറ്റര്‍ വെള്ളത്തിനു കേവലം പത്ത് പൈസ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ പോലും നൂറു കണക്കിന് കോടി രൂപയുടെ നഷ്ടമാണ് കമ്പനി വെള്ളം ഊറ്റിയെടുക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനു വന്നു ചേരുന്നത്. വെള്ളമെടുക്കുവാന്‍ കമ്പനിക്ക്, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് എന്നീ ബന്ധപ്പെട്ട വകുപ്പുകള്‍ ഒന്നും അനുമതി നല്‍കിയിട്ടില്ല.
     കമ്പനി പ്രതിവര്‍ഷം ഉണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പത്രപരസ്യത്തില്‍ നിന്ന് വ്യക്തമാകുന്നത് അനുസരിച്ച് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം കേവലം അഞ്ചു കോടിയിലേറെ രൂപ മാത്രമാണ്. തുച്ഛമായ ലാഭം കമ്പനിക്ക് ഉണ്ടാക്കി കൊടുക്കുവാനാണ് നാടും ജനങ്ങളും ഇത്രയും ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നത്.

     കമ്പനിയും കമ്പനിക്ക് വെള്ളം കൊള്ളയടിക്കുന്നതിനു കൂട്ടുനിന്നുകൊണ്ട് കമ്പനിക്ക് ആയിരത്തില്‍ ലഭിക്കുന്ന കൊള്ളലാഭത്തിന്റെ ഒരു പങ്ക് കമ്പനിയുടെ ഔദാര്യം എന്ന പേരില്‍ കൈപ്പറ്റി വെള്ളത്തിന്റെ പ്രതിഫലത്തിന്റെ ഇനത്തില്‍ സര്‍ക്കാരിന് നൂറു കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുകൊണ്ടാണ് അഴിമതിക്കാരായ ചുരുക്കം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും വെള്ളത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ ഓടിനടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.ജനങ്ങള്‍ ഈവക ഇരട്ടത്താപ്പും വഞ്ചനയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ചാലക്കുടി പ്രദേശത്തെ ജലക്ഷാമത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ NGIL കമ്പനിയും, കമ്പനിയുടെ ഔദാര്യം കൈപ്പറ്റുന്ന അഴിമതിക്കാരുമാണെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

     യഥാസമയം ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാല്‍ ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പല പമ്പ് ഹൗസുകളും പ്രവര്‍ത്തിക്കുന്നില്ല.കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്ത അവസ്ഥയില്‍ അനുവാദമില്ലാതെ കമ്പനി യഥേഷ്ടം വെള്ളം ഊറ്റിയെടുക്കുന്നത് അനുവദിക്കുവാന്‍ പാടില്ല
     ചാലക്കുടി പുഴ താരതമ്യേന ഉയര്‍ന്നുകിടക്കുന്ന പ്രദേശത്ത് കൂടെ ഒഴുകുന്ന ഇടത്ത് പമ്പ് ഹൌസ് സ്ഥാപിച്ച് വളരെ ദൂരെ നിന്ന് ഒഴുകി എത്തുന്ന വെള്ളം മുഴുവനും 60HP മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വലിച്ചെടുത്ത് പകരമായി അതിലേറെ വരുന്ന രാസ മാലിന്യം കാടുകുറ്റി പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പുഴയുടെ താണുകിടക്കുന്ന ഭാഗങ്ങളിലേക്ക് പുറന്തള്ളുന്ന സൂത്ര വിദ്യ ആണ് കമ്പനി പ്രയോഗിക്കുന്നത്. ഇപ്രകാരം പുറന്തള്ളുന്ന രാസമാലിന്യത്തില്‍ ആസിഡിന്റെയും എല്ലിന്റെയും മജ്ജയുടെയും മാംസത്തിന്റെയും അഴുകിയ അവശിഷ്ടങ്ങള്‍ അടങ്ങുന്നതിനാലാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്.

      അന്നമനട, പാറക്കടവ് എന്നീ പ്രദേശങ്ങളില്‍ ചെന്നെത്തുന്ന രാസമാലിന്യം, ചാലക്കുടിപ്പുഴയിലേക്ക് ഉപ്പു വെള്ളം കയറുന്നത് തടയുവാനായി കണക്കന്‍ കടവില്‍ കെട്ടിയിരിക്കുന്ന ബണ്ട് നിലവില്‍ ഉള്ളതിനാല്‍ ഒഴുകിപ്പോകാനാവാതെ പ്രദേശത്ത് തന്നെ കെട്ടിക്കിടന്ന് തൈക്കൂട്ടം മുതല്‍ പാറക്കടവ് വരെ ഉള്ള പുഴയുടെ ഭാഗം ഒരു മാലിന്യ തടാകമായി മാറിയിരിക്കുന്നു.കോടിക്കണക്കിനു ലിറ്റര്‍ രാസമാലിന്യം പുഴയിലേക്ക് പുറന്തള്ളുന്നതിനാല്‍ മാലിന്യത്തിന്റെ അളവ് ശുദ്ധജലത്തിന്റെ അളവിനേക്കാള്‍ വര്‍ദ്ധിക്കുകയും പുഴയുടെ ഈ ഭാഗങ്ങളില്‍ എപ്പോഴും വെള്ളം സമൃദ്ധമായി നിറഞ്ഞു നില്‍ക്കുന്നതായി ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.വെള്ളം സമൃദ്ധമായി ഉണ്ടെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായും, തെളിഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യമില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമായി രാസമാലിന്യം അടിയില്‍ അടിഞ്ഞു കിടക്കുന്ന തരത്തില്‍ കമ്പനി ചില മാരകമായ രാസവതുക്കള്‍ അനധികൃതമായി വെള്ളത്തില്‍ കലര്‍ത്തുന്നു.
      എന്നാല്‍ ദുര്‍ഗന്ധവും വിഷാംശവും നിറഞ്ഞ ഈ വെള്ളം ഉപയോഗിക്കുവാനും പുഴയില്‍ ഇറങ്ങുവാണോ കഴിയുന്നില്ല.വെള്ളത്തില്‍ ഇറങ്ങിയാല്‍ മേലാസകലം ചൊറിഞ്ഞു തടിക്കുന്നതിനാല്‍ പുഴയില്‍ ഇറങ്ങുവാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു.നൂറു കണക്കിന് ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതികളിലൂടെ വിഷാംശം നിറഞ്ഞ വെള്ളം പരിസരത്തെ കിണറുകളിലേക്ക് ഊറി ഇറങ്ങുന്നത് മൂലം പ്രദേശത്ത് കാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ച് നിരവധി ആളുകള്‍ മരണമടഞ്ഞു കഴിഞ്ഞു.കാന്‍സര്‍ ബാധിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഈ പ്രദേശത്ത്.നിരവധി കുടിവെള്ള പദ്ധതികള്‍ ഈ പ്രദേശത്ത് നിലവിലുള്ളതിനാല്‍ കൊടുങ്ങല്ലൂര്‍ വരെ ഉള്ള ലക്ഷക്കണക്കിന്‌ ജനങ്ങളിലേക്ക് കുടിവെള്ളം വഴി ഈ വിഷമാലിന്യം എത്തിച്ചേരുന്നു.അതിനാല്‍ അടിയന്തിരമായി രാസമാലിന്യം പുഴയിലേക്ക് പുറന്തള്ളുന്ന പൈപ്പ് അവിടെ നിന്നും നീക്കം ചെയ്യേണ്ടതാണ്.
      കാടുകുറ്റി ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട്, ജല ദൌര്‍ലഭ്യം രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നത് നിര്‍ത്തി വെയ്പ്പിക്കുകയും, ജനങ്ങള്‍ക്ക് വന്‍ ദുരന്തവും ജീവഹാനിയും സംഭവിക്കുന്നതിന് മുന്പ് പുഴയിലേക്ക് രാസമാലിന്യം പുറന്തള്ളി കുടി വെള്ളം വിഷമയമാക്കുന്നത് നിറുത്തി വെയ്പ്പിക്കുകയും അതിനായി പൈപ്പ് അവിടെ നിന്നും നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ എടുക്കുകയും വേണമെന്ന ആവശ്യപ്പെട്ടുകൊണ്ട്,
                              

 വിശ്വസ്തതയോടെ 

കാതിക്കുടം          ജയന്‍ ജോസഫ്‌ പട്ടത്ത്      സിന്ധു സന്തോഷ്‌
06-03-2013               ചെയര്‍മാന്‍          ജനറല്‍ കണ്‍വീനര്‍
               NGIL ആക്ഷന്‍ കൌണ്‍സില്‍   NGIL ആക്ഷന്‍ കൌണ്‍സില്‍

No comments:

Post a Comment