Tuesday 6 August 2013

കാതിക്കുടത്തിന്റെ മുറിവുകളിലൂടെ എന്‍.എ നസീര്‍

കൊലയാളിയെ കൊലയാളിയെന്നു വിളിക്കാന്‍ അത്രമാത്രം ആലോചിക്കേണ്ടതുണ്ടോ?

 അത്ര സങ്കീര്‍ണ്ണമായ കാര്യമാണോ കാതിക്കൂടത്തേത്? 34 വര്‍ഷം കൊണ്ട് ഒരു ഗ്രാമത്തെ, അവിടെയുള്ള മനുഷ്യരെ, ചുറ്റുമുള്ള പരിസ്ഥിതിയെ വിഷത്തില്‍ മുക്കിക്കൊന്ന ഒരു നരകശാലയുടെ വിഷയം വരുമ്പോള്‍ നമ്മള്‍ ഇത്രയൊക്കെ ബാലന്‍സ്ഡ് ആവേണ്ടതുണ്ടോ? കാതിക്കുടത്തിന്റെ മണ്ണിനെ ചോരയില്‍മുക്കിയ പൊലീസ് വേട്ടയെത്തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും സാംസ്കാരിക രാഷ്ട്രീയ നേതൃത്വങ്ങളും ആ വിഷയം സംസാരിക്കുമ്പോള്‍ കാണിക്കുന്ന ഞാണിന്‍മേല്‍ കളി കാണുമ്പോള്‍ സ്വാഭാവികമായി ചോദിച്ചുപോവുന്നത് ഇത്രമാത്രമാണ്.
കാര്യങ്ങള്‍ വളരെ ലളിതമാണ്. മൂന്നര പതിറ്റാണ്ടോളം നിറ്റജലാറ്റിന്‍ കമ്പനി കാതിക്കുടത്ത് പ്രവര്‍ത്തിച്ചതിന്റെ വിഷമയമായ ബാക്കിപത്രമാണ് ഈ ഗ്രാമത്തില്‍നിന്ന് മരിച്ചു മറഞ്ഞ മനുഷ്യര്‍, ജീവിച്ചിരിക്കുന്ന ഉടഞ്ഞ ശരീരങ്ങള്‍. ആ ജീവിതങ്ങള്‍ ഒന്നുകണ്ടാല്‍പോരേ കമ്പനി എന്താണ് ചെയ്യുന്നത് എന്നറിയാന്‍? വിഷമലിനീകരണത്തിന്റെ 34 വര്‍ഷങ്ങള്‍ പോരേ, ഒരു കമ്പനിയുടെ കൈയിലിരിപ്പ് എന്തെന്ന് മനസ്സിലാക്കാന്‍? പൊതു മുതല്‍ കൊള്ളയടി മുതല്‍ കൊടും നിയമലംഘനങ്ങള്‍ വരെ ജീവിതവ്രതമാക്കിയ ഒരു ക്രിമിനല്‍ കമ്പനിയെ ഇനിയും ഇങ്ങനെ വെച്ചിരിക്കേണ്ടതിന്റെ ആവശ്യമെന്താണ് ? പേപ്പട്ടികളെ തല്ലിക്കൊല്ലണമെന്ന് മുറവിളികളുയരുന്ന ഒരു നാട്ടില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ മാത്രമെന്താണ് നമുക്കെല്ലാം പക്വത ഏറുന്നതെന്ന ആ പൊള്ളുന്ന ചോദ്യമാണ് നാലാമിടം പ്രബുദ്ധകേരളത്തോട് ചോദിക്കുന്നത്. 

No comments:

Post a Comment